Sunday, June 12, 2011

മഅദനിയുടെ മോചനത്തിന് സര്‍ക്കാരുകള്‍ ഇടപെടണം

കൊല്ലം: കര്‍ണാടക ജയിലില്‍ കഴിയുന്ന മഅദനിക്ക് നീതിയും മനുഷ്യാവകാശങ്ങളും ലഭ്യമാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള മുസ്‌ലിം സംയുക്തവേദിയുടെ സംസ്ഥാന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

നിസ്സാരപ്രശ്‌നങ്ങള്‍ക്കുപോലും വന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്ന ഇടതു-വലതു മുന്നണി നേതാക്കളും സാഹിത്യ-സാംസ്‌കാരിക പ്രമുഖരും ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന നിസ്സംഗത അപമാനകരമാണെന്നും അവര്‍ പറഞ്ഞു.

മഅദനി വിഷയത്തില്‍ കേരളീയ മനഃസാക്ഷി ഉണര്‍ത്തുന്നതിന് വ്യാപകമായ പ്രചാരണ കാമ്പെയിനുകളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി 14ന് അന്‍വാര്‍ശ്ശേരിയില്‍ പണ്ഡിതസംഗമം നടത്തും. കൂടാതെ ജില്ല, താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും ജൂലായ് അവസാനവാരം രാജ് ഭവന്‍ മാര്‍ച്ചും സംഘടിപ്പിക്കും. മഅദനി വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ എം.പി.മാര്‍, എം.എല്‍.എ.മാര്‍ തുടങ്ങിയ ജനപ്രതിനിധികളെയും സാമൂഹിക-സാംസ്‌കാരിക നായകന്മാരെയും സമീപിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍ സംസ്ഥാന ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് അമാനി നദ്‌വി, ചേലക്കുളം അബ്ദുള്‍ ഹമീദ് മൗലവി, യു.കെ.അബ്ദുല്‍ റഷീദ് മൗലവി, മൈലക്കാട് ഷാ, അഹമ്മദ് കബീര്‍ അമാനി തുടങ്ങിയവര്‍ പങ്കെടുത്തു.

Crtsy:mathrubhumi 

വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും രക്തദാന യൂണിറ്റ് ഉദ്ഘാടനവും

മൈനാഗപ്പള്ളി: വടക്കന്‍ മൈനാഗപ്പള്ളി എസ്.എന്‍.ഡി.പി.യോഗം യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും രക്തദാന യൂണിറ്റ് ഉദ്ഘാടനവും നടന്നു.

എസ്.എന്‍.ഡി.പി. കൊല്ലം യൂണിയന്‍ പ്രസിഡന്റ് മോഹന്‍ ശങ്കര്‍ ഉദ്ഘാടനം ചെയ്തു. മിനില്‍കുമാര്‍ അധ്യക്ഷനായി.

കുന്നത്തൂര്‍ യൂണിയന്‍ പ്രസിഡന്റ് ഡോ. പി.കമലാസനന്‍ മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സെക്രട്ടറി ശ്രീലയം ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തി. ഡിന്‍ഷ, അജുലാല്‍, പി.എം.സെയ്ദ്, കെ.ഐ.സഞ്ജയ്, ബിനോയ്, അഡ്വ. സുധാകരന്‍, യു.അനില്‍കുമാര്‍, എസ്.ബിനോദ് തുടങ്ങിയവര്‍ സംസാരിച്ചു. പൗണ്‍രാജ് സ്വാഗതവും രഞ്ജിത്ത് ആര്‍. നന്ദിയും പറഞ്ഞു.

പരിപാടിയുടെ ഭാഗമായി സൗജന്യ രക്തഗ്രൂപ്പ് നിര്‍ണ്ണയവും പ്രമേഹ നിര്‍ണ്ണയവും ഉണ്ടായിരുന്നു.

Crtsy:mathrubhumi

Monday, April 18, 2011

പ്രതിഷേധിച്ചു.

കൊല്ലം: മാതൃഭൂമി കൊല്ലം ലേഖകന്‍ വി.ബി.ഉണ്ണിത്താനെ മര്‍ദ്ദിച്ച സംഭവത്തില്‍ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റംഗം രവി മൈനാഗപ്പള്ളി, കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടറി ശ്യാം ജി.കൃഷ്ണന്‍ എന്നിവര്‍ പ്രതിഷേധിച്ചു. 
-Mathrubhoomi

Friday, April 15, 2011

കുന്നത്തൂരിലെ വോട്ടെണ്ണല്‍ കരുനാഗപ്പള്ളിയില്‍

കുന്നത്തൂര്‍ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രം കുനാഗപ്പള്ളി ശ്രീ വിദ്യാധിരാജ കോളേജ് ഓഫ് ആര്‍ട്ടസ് ആന്‍ഡ് സയന്‍സില്‍ ആയിരിക്കും. മുമ്പ് ശാസ്താംകോട്ട ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് നിശ്ചയിച്ചിരുന്നതെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം മാറ്റുകയായിരുന്നു. ശാസ്താംകോട്ട സ്‌കൂളില്‍ സൂക്ഷിച്ചിരുന്ന വോട്ടിംഗ് യന്ത്രവും മറ്റും വ്യാഴാഴ്ച രാവിലെതന്നെ കരുനാഗപ്പള്ളിക്ക് മാറ്റി.
Mathrubhumi

കുന്നത്തൂരില്‍ 74.05 ശതമാനം- ഇരുമുന്നണികളും പ്രതീക്ഷയില്‍

കുന്നത്തൂരിലെ ഉയര്‍ന്ന പോളിങ് ശതമാനം ഇരുമുന്നണികള്‍ക്കും വിജയപ്രതീക്ഷ നല്‍കുന്നു. 74.04 ആണ് കുന്നത്തൂരിലെ പോളിങ് ശതമാനം.മൊത്തം 193106 വോട്ടര്‍മാരില്‍ 142990 വോട്ടര്‍മാര്‍ വോട്ടുചെയ്തു. ഇതില്‍ 66411 പേര്‍ പുരുഷന്‍മാരും 76579 പേര്‍ സ്ത്രീകളുമാണ്. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുന്നത്തൂരിലെ പോളിങ് ശതമാനം 71 ആയിരുന്നു. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 71.89 ശതമാനവുമായിരുന്നു.

കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോന്‍ ഹാട്രിക് വിജയം നേടുമെന്ന് എല്‍.ഡി.എഫ്. നേതൃത്വം കണക്കുകൂട്ടുന്നു. എന്നാല്‍ പി.കെ. രവിയുടെ വിജയത്തിലൂടെ കുന്നത്തൂരില്‍ ചരിത്രം കുറിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യു.ഡി.എഫ്. നേതൃത്വം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും കുന്നത്തൂരില്‍ ഉണ്ടായ ചരിത്രവിജയം ഇക്കുറിയും ആവര്‍ത്തിക്കുമെന്ന്് യു.ഡി.എഫ്. ക്യാമ്പ് കണക്കാക്കുന്നു. അതിനായി, യു.ഡി.എഫ്. ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതായും അത് ഫലംകാണുമെന്നും അവര്‍ കണക്കാക്കുന്നു.

എന്നാല്‍, ഭരണാനുകൂല തരംഗവും കോവൂര്‍ കുഞ്ഞുമോന്റെ ജനകീയ അംഗീകാരവും വോട്ടായി മാറുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. നേതൃത്വം. ചിട്ടയായ പ്രവര്‍ത്തനവും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് അവര്‍ കണക്കാക്കുന്നു. പുതുതായി എത്തിയ പവിത്രേശ്വരം, കിഴക്കേകല്ലട, മണ്‍റോത്തുരുത്ത് പഞ്ചായത്തുകള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് ഇരുമുന്നണികളും വിലയിരുത്തുന്നു. തങ്ങളുടെ പരമാവധി വോട്ടര്‍മാരെ പോളിങ് ബൂത്തിലെത്തിക്കാന്‍ കഴിഞ്ഞതായും ഇരുമുന്നണികളും പറയുന്നു.


Mathrubhumi

Saturday, February 26, 2011

ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന് ആദര്‍ശ് പദവി

ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനെ ആദര്‍ശ് സ്റ്റേഷനായി ഉയര്‍ത്തിയതായി കൊടിക്കുന്നില്‍ സുരേഷ് എം.പി. അറിയിച്ചു. 



വെള്ളിയാഴ്ച അവതരിപ്പിച്ച റെയില്‍വേ ബജറ്റിലാണ് കുന്നത്തൂരിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനമുണ്ടായത്. ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന്റെ അടിസ്ഥാനവികസനമെന്ന ആവശ്യം പൂര്‍ത്തീകരിക്കുന്നതാണ് പ്രഖ്യാപനം. ജില്ലയില്‍ ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനെ മാത്രമാണ് ആദര്‍ശ് സ്റ്റേഷനായി ഉയര്‍ത്തിയിട്ടുള്ളത്.

ആദര്‍ശ് സ്റ്റേഷനാകുന്നതോടെ കെട്ടിടങ്ങള്‍ നവീകരിക്കുകയും ഉയര്‍ത്തുകയും ചെയ്യും. പ്ലാറ്റ്‌ഫോമുകള്‍ നിലവിലുള്ള അവസ്ഥയില്‍നിന്ന് ഉയര്‍ത്തി 24 കോച്ചുകള്‍ വരെ നിര്‍ത്താവുന്ന നിലവാരത്തിലുള്ളതാക്കും. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമായ മെച്ചപ്പെട്ട സൗകര്യങ്ങളും കുടിവെള്ളം ലഭ്യമാക്കാനുള്ള പദ്ധതികളും നടപ്പാക്കും. പ്ലാറ്റ്‌ഫോമുകള്‍ക്ക് പൂര്‍ണ്ണതോതില്‍ മേല്‍ക്കൂരയുണ്ടാകും.

നിലവില്‍ ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് മേല്‍ക്കൂരയില്ലാത്തതിനാല്‍ മഴയിലും വെയിലിലും യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. ആകെ 15 മീറ്റര്‍ ഭാഗത്താണ് പേരിനെങ്കിലും മേല്‍ക്കൂരയുള്ളത്. സന്ധ്യ കഴിഞ്ഞാല്‍ പ്ലാറ്റ്‌ഫോമുകള്‍ ഇരുട്ടിലാണ്. മലമൂത്ര വിസര്‍ജ്ജനത്തിന് സൗകര്യമില്ലാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. ആകെ രണ്ട് മൂത്രപ്പുരകള്‍ ഉള്ളത് ജീവനക്കാര്‍ ഉപയോഗിക്കുകയാണ്.

മലബാര്‍, വഞ്ചിനാട്, ഐലന്‍ഡ് എന്നീ എക്‌സ്​പ്രസ് ട്രെയിനുകള്‍ക്ക് മാത്രമേ ഇവിടെ സ്റ്റോപ്പുള്ളൂ. പരശുറാമിന് സ്റ്റോപ്പ് അനുവദിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനത്തിലും അതുണ്ടായില്ല.

ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനെ ആദര്‍ശ് സ്റ്റേഷനാക്കി ഉയര്‍ത്താന്‍ പരിശ്രമിച്ച കൊടിക്കുന്നില്‍ സുരേഷ് എം.പി.യെ കോണ്‍ഗ്രസ് കുന്നത്തൂര്‍ നിയോജകമണ്ഡലം കമ്മിറ്റി അനുമോദിച്ചു.

തുണ്ടില്‍ നൗഷാദ് അധ്യക്ഷനായി എം.വി.ശശികുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പി.രാജേന്ദ്രപ്രസാദ്, സുധീര്‍ ജേക്കബ്, കല്ലട വിജയന്‍, കുന്നത്തൂര്‍ ബാലന്‍, കല്ലട രമേശ്, വൈ.ഷാജഹാന്‍, കാഞ്ഞിരവിള അജയകുമാര്‍, പി.കെ.രവി, വൈ.സമദ് തുടങ്ങിയവര്‍ സംസാരിച്ചു.
Thanks to Mathrubhumi

Thursday, February 24, 2011

വികാരിയെ സ്കൂളില്‍കയറി സാമൂഹികവിരുദ്ധര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചു

മൈനാഗപ്പള്ളി, മുതുപിലാക്കാട് മലങ്കര കത്തോലിക്കാ പള്ളികളിലെ വികാരിയും രാജഗിരി ബ്രൂക്ക് ഇന്റര്‍നാഷനല്‍ സ്കൂള്‍ പ്രിന്‍സിപ്പലുമായ ഫാ. ഡോ. ഏബ്രഹാം തലോത്തിലിനെ സ്കൂളില്‍കയറി സാമൂഹികവിരുദ്ധര്‍ മര്‍ദിച്ച സംഭവത്തില്‍ ഇടവക കമ്മിറ്റികള്‍ യോഗം ചേര്‍ന്നു പ്രതിഷേധിച്ചു. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെ‡ണമെന്നു യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി രാജു പ്രമേയം അവതരിപ്പിച്ചു.
-മനോരമ

Tuesday, February 22, 2011

ഡ്രൈവറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

ശാസ്താംകോട്ട ഗ്രാമപ്പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 28 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ ശാസ്താംകോട്ട പഞ്ചായത്തിലെ സ്ഥിരതാമസക്കാരും 25 നും 40 നും മധ്യേ പ്രായമുള്ളവരും, ഡ്രൈവര്‍ നിയമനത്തിന് യോഗ്യതയുള്ളവരുമായിരിക്കണം. അപേക്ഷയുടെ മാതൃക പഞ്ചായത്ത ഓഫീസില്‍ ലഭിക്കും.

വെട്ടിക്കാട്ട് മാടന്‍നടക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം

മൈനാഗപ്പള്ളി: മൈനാഗപ്പള്ളി വെട്ടിക്കാട്ട് മാടന്‍നടക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം 26 മുതല്‍ മാര്‍ച്ച് 2 വരെ നടക്കും. 26 നും, 27 നും ദേവപ്രശ്‌നപരിഹാരക്രിയകള്‍ നടക്കും. 26 മുതല്‍ മാര്‍ച്ച് 1 വരെ ദിവസവും രാവിലെ 8 ന് ശിവപുരാണപാരായണം, 12 ന് അന്നദാനം, വൈകിട്ട് 6.30 ന് ദീപാരാധന എന്നിവ ഉണ്ടാകും. 28 ന് രാവിലെ 6.30 ന് ലക്ഷാര്‍ച്ചന സമാരംഭം. മാര്‍ച്ച് 2 ന് രാവിലെ 6 ന് ആദിത്യപ്പൊങ്കാല, ശിവപുരാണപാരായണം, 8.30 നും 9 നും മദ്ധ്യേ ബാലാലയപ്രതിഷ്ഠ, 12 ന് അന്നദാനം, വൈകിട്ട് 4 ന് കെട്ടുകാഴ്ച, 7 ന് കോലം എഴുന്നള്ളത്തും ചൂട്ടേറും, രാത്രി 8 ന് ലക്ഷാര്‍ച്ചന പരിസമാപ്തി, ദീപാരാധന, 9 ന് അഖണ്ഡനാമം.
Mathrubhumi 

സ്വകാര്യബസ് കാറിലിടിച്ച് മൈനാഗപ്പള്ളി സ്വദേശികള്‍ക്ക് പരുക്ക്; ബസിന്റെ ചില്ല് തകര്‍ത്തു

സ്വകാര്യബസ് കാറിലിടിച്ച് കാര്‍ യാത്രക്കാര്‍ക്കു പരുക്ക്; ബസിന്റെ ചില്ല് തകര്‍ത്തു 



ശാസ്താംകോട്ട: സ്വകാര്യബസ് കാറിലിടിച്ച് കാര്‍ യാത്രക്കാര്‍ക്കു പരുക്കേറ്റു. നാട്ടുകാര്‍ ബസിന്റെ ചില്ലു തകര്‍ത്തു. കഴിഞ്ഞ രാത്രി മൈനാഗപ്പള്ളി കുറ്റിയില്‍മുക്കിലാണ് അപകടം. കെഎസ്ആര്‍ടിസി ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കരുനാഗപ്പള്ളിയില്‍ നിന്നു ഭരണിക്കാവിനു വന്ന എംഎച്ച് ട്രാവല്‍സ് എന്ന ബസ് മൈനാഗപ്പള്ളി ഭാഗത്തേക്കു പോയ കാറില്‍ ഇടിച്ചുകയറുകയായിരുന്നു. കാര്‍ യാത്രക്കാരായ മൈനാഗപ്പള്ളി മുട്ടമ്പലത്ത് സതീശ് (35), ശ്രീലക്ഷ്മി (30) എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്നയുടനെ ബസ് ജീവനക്കാര്‍ ഇറങ്ങി ഓടി. നാട്ടുകാര്‍ ബസിന്റെ ചില്ലുകള്‍ തല്ലിത്തകര്‍ത്തു. കഴിഞ്ഞമാസം അപകടത്തില്‍ തുടര്‍ച്ചയായ മരണങ്ങള്‍ ഉണ്ടായതോടെ നിലവില്‍വന്ന ജാഗ്രതാനിര്‍ദേശങ്ങള്‍ ലം¸ിക്കപ്പെട്ടിരിക്കുകയാണ്. യാത്രക്കാരുടെ സുരക്ഷിതത്വം കണക്കാക്കാതെയുള്ള മല്‍സരഓട്ടവും അതുമൂലമുള്ള പ്രശ്നങ്ങളും പുനരാരംഭിച്ചിട്ടുണ്ട്. ടൗണില്‍ ഉള്‍പ്പെടെ പലയിടത്തും ഏര്‍പ്പെടുത്തിയിരുന്ന പൊലീസ് കാവലും ഇപ്പോഴില്ല.

-Manorama

Monday, February 21, 2011

വാഹനാപകടത്തില്‍ മരിച്ച മൈനാഗപ്പള്ളി സ്വദേശിക്ക് ആദരാജ്ഞലികള്‍

അല്‍കോബാര്‍: കൊല്ലം മൈനാഗപ്പള്ളി സ്വദേശി വിളയില്‍ കബീര്‍കുട്ടി (46) വാഹനാപകടത്തില്‍ മരിച്ചു. ദഹ്‌റാന്‍-അബ്‌ഖേക്ക് ഹൈവേയിലാണ് അപകടമുണ്ടായത്. ഇദ്ദേഹം ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. കുടുംബ സമേതം അല്‍ ഖോബാരിലായിരുന്നു താമസം.

കബീര്‍കുട്ടി ഓടിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഖബറടക്കം തുഖ്ബ ഖബരിസ്ഥാനിയില്‍ . ഭാര്യ: മൃതുലത്ത് കബീര്‍. മക്കള്‍: അഫ്‌സല്‍ കബീര്‍ (ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി), ആസിഫ് കബീര്‍, അംജദ് കബീര്‍. ഭാര്യാ സഹോദരന്‍: അനസ്.