Friday, June 25, 2010

ഇന്ധനവില കൂട്ടി: പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വര്‍ധന



ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 3.50 രൂപയും ഡീസലിന് രണ്ടു രൂപയുമാണ് ഇന്ന് വര്‍ധിക്കുക. പാചകവാതകത്തിന്റെ വില സിലിണ്ടറിന് 35 രൂപ ഒറ്റയടിക്ക് കൂട്ടി. മണ്ണെണ്ണയുടെ വിലയില്‍ മൂന്നു രൂപയുടെ വര്‍ധന വരുത്താനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗം തീരുമാനിച്ചു. 

പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രണം എടുത്തു കളയാന്‍ തീരുമാനിച്ചതാണ് ഇന്നത്തെ യോഗത്തിലെ സുപ്രധാന തീരുമാനം. ഏറെക്കാലമായി സജീവ ചര്‍ച്ചയായി നിലനിന്ന കാര്യമാണിത്. പുതുക്കിയ വിലകള്‍ ഇന്ന് അര്‍ധരാത്രി നിലവില്‍ വരും.

വിലനിയന്ത്രണം എടുത്തുകളയുമെങ്കിലും തത്കാലം ഇത് പെട്രോളിന്റെ കാര്യത്തില്‍ മാത്രമാണ് നടപ്പിലാക്കിയത്. ഡീസലിന്റെ കാര്യത്തില്‍ അടുത്ത ഘട്ടത്തിലാകും നിയന്ത്രണം നീക്കുക. ഡല്‍ഹിയില്‍ പെട്രോളിന് 3.50 രൂപയാണ് വര്‍ധിച്ചത്. കേരളത്തെ സംബന്ധിച്ച് വിവിധ ജില്ലകളില്‍ വിലയില്‍ ചെറിയ മാറ്റങ്ങള്‍ വരും. 

വിലനിയന്ത്രിക്കുന്ന ചുമതല സര്‍ക്കാര്‍ കൈയൊഴിയുന്നതോടെ ആഗോള വിപണിയില്‍ വിലയിലുണ്ടാകുന്ന മാറ്റമനുസരിച്ച് പെട്രോളിയം കമ്പനികളായിരിക്കും ഇനി ഇന്ത്യയിലും പെട്രോളിന് വില നിശ്ചയിക്കുക. രണ്ടാഴ്ചയില്‍ ഒരിക്കലായിരിക്കും ഈ വര്‍ധന നടപ്പില്‍ വരുക. 

വാര്‍ത്താ സമ്മേളനത്തില്‍ പെട്രോളിയം മന്ത്രി മുരളി ദേവ്‌രയുടെ സാന്നിധ്യത്തില്‍ സെക്രട്ടറി എസ് സുന്ദരേശനാണ് വില വര്‍ധന പ്രഖ്യാപിച്ചത്. ധനകാര്യമന്ത്രി പ്രണാബ് മുഖര്‍ജി അധ്യക്ഷനായ ഏഴംഗ മന്ത്രിസഭാ ഉപസമിതിയാണ് കിരിത് പരീഖ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ച് വില നിയന്ത്രണം എടുത്തു കളയാന്‍ തീരുമാനിച്ചത്. റെയില്‍വേമന്ത്രി മമതാ ബാനര്‍ജി യോഗത്തില്‍ പങ്കെടുത്തില്ല. 

പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില വര്‍ധിപ്പിച്ചത് സാധാരണ ജനത്തിന്റെ കുടുംബ ബജറ്റ് താളം തെറ്റിക്കും. അവശ്യസാധനങ്ങളുടെ വില കൂടാനും ഇടയാക്കും. ഡീസലിനും പെട്രോളിനും വില കൂട്ടുന്നതോടെ യാത്രാ നിരക്ക് കൂട്ടേണ്ടി വരും. 

Mathrubhumi

No comments:

Post a Comment